Pages

"it is He Who created from a single person, and made his mate of like nature in order that he might dwell with her – in love" Al-Qur'an 7:189

06 December 2010

തട്ടം ഊരിയാല്‍ തീവ്രവാദം ഇല്ലാതാകില്ല

ജനാധിപത്യത്തിന്റെ നാലാമത്തെ സ്തംഭമാണ് മാധ്യമങ്ങള്‍. സമൂഹത്തിന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പ്രതീകം കൂടിയാണത്. ലെജിസ്ലേച്ചറിനെയും എക്‌സിക്യൂട്ടിവിനെയും ഒരു പരിധി വരെ ജുഡീഷ്യറിയെയും വിമര്‍ശിക്കാന്‍ ജനാധിപത്യവ്യവസ്ഥയില്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട് എന്നാണു നാം അവകാശപ്പെടാറുള്ളത്. പലപ്പോഴും ജനാധിപത്യവ്യവസ്ഥയിലെ ശക്തമായ തിരുത്തല്‍ശക്തിയായി നിലകൊള്ളുന്നതും മാധ്യമങ്ങള്‍ തന്നെ. ബാബരിമസ്ജിദിന്റെ വിഷയത്തില്‍ ഈയിടെ അലഹബാദ് ഹൈകോടതി പുറപ്പെടുവിച്ച വിധിയെ രാജ്യത്തെ പ്രമുഖമാധ്യമങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരഗാന്ധി മാധ്യമങ്ങള്‍ക്ക് മൂക്ക്കയറിട്ട അഭിശപ്തമായ അനുഭവം ഒഴിച്ചുനിര്‍ത്തിയാല്‍ ഏഷ്യയിലെ മറ്റേതു രാഷ്ട്രത്തേക്കാളും ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം അനുവദിക്കപ്പെട്ട പാരമ്പര്യമാണുള്ളത്.

മീഡിയ ആക്ടിവിസം, രാഷ്ട്രീയവ്യവസ്ഥയെ അഴിമതിയില്‍നിന്നും സ്വജന പക്ഷപാതങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതില്‍ വലിയ സംഭാവന അര്‍പ്പിക്കുന്നുണ്ട്. ബോഫോഴ്‌സ് കുംഭകോണം മുതല്‍ സ്‌പെക്ട്രം അഴിമതിവരെ പുറത്ത് കൊണ്ടുവന്നതിനു പിന്നില്‍ മാധ്യമങ്ങള്‍ നിര്‍ണായകപങ്കാണ് വഹിച്ചത്. രാജ്യത്തെ വര്‍ഗീയ ഫാഷിസ്റ്റ് സംഘടനകളുടെ നിഗൂഢ പദ്ധതികള്‍ ചുരുളഴിക്കുന്നതിലും സുപ്രധാനപങ്ക് അടുത്ത കാലത്തായി മാധ്യമങ്ങള്‍ വഹിക്കുകയുണ്ടായി. ഗുജറാത്ത് വംശഹത്യ, ഏറ്റുമുട്ടല്‍ കൊലകള്‍ക്ക് പിന്നിലെ ഔദ്യോഗിക ഇടപെടല്‍,ഹിന്ദു പുണ്യകേന്ദ്രങ്ങളില്‍ സംഘ്പരിവാര്‍ നടത്തിയ ഓപറേഷനുകള്‍, കര്‍ണാടകയില്‍ മുത്തലിക് പണം വാങ്ങി വര്‍ഗീയ കലാപം നടത്തികൊടുക്കാറുണ്ടെന്നു വെളിപ്പെടുത്തിയത് തുടങ്ങിയ സമീപകാലത്തെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തു കൊണ്ടുവന്നത് മീഡിയയാണ്. പുതിയ വിവരാവകാശ നിയമം മീഡിയ ആക്ടിവിസത്തെ ത്വരിതപ്പെടുത്തുകയുമുണ്ടായി.

പാര്‍ലമെന്റിനെയും പരമോന്നത കോടതിയെയും വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്ത് പൊലീസിനെയും അന്വേഷണവിഭാഗത്തെയും മാധ്യമങ്ങള്‍ പേടിക്കേണ്ടതുണ്ടോ? ഉണ്ടെന്നാണ്, ഐ.പി.സിയിലെ 506 വകുപ്പ് പ്രകാരം സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് കെ.കെ. ഷാഹിന എന്ന മാധ്യമപ്രവര്‍ത്തകക്കെതിരെ കര്‍ണാടക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത സംഭവം സൂചിപ്പിക്കുന്നത്. അബ്ദുന്നാസിര്‍ മഅ്ദനിയെ കുടകില്‍വെച്ച് കണ്ടു എന്ന് കര്‍ണാടക പൊലീസ് അവകാശപ്പെടുന്ന സാക്ഷികളില്‍ രണ്ട് പേരുമായി സംസാരിച്ച് വാര്‍ത്ത തയാറാക്കിയതാണ് ഷാഹിന ചെയ്ത കുറ്റം. മഅ്ദനിയെ കണ്ടു എന്ന് പൊലീസിനു മൊഴി നല്‍കിയതായി പറയുന്ന കെ.കെ. യോഗാനന്ദ്, റഫീഖ് ബാപ്പട്ടി എന്നിവരെ ഇന്റര്‍വ്യൂ ചെയ്ത ഷാഹിന, പൊലീസ് നിര്‍ബന്ധത്തിനു വഴങ്ങിയാണ് അവര്‍ കണ്ടെന്നു സമ്മതിച്ചതെന്ന് 'തെഹല്‍ക'യുടെ ഡിസംബര്‍ അഞ്ചിന്റെ ലക്കത്തില്‍ എഴുതി. ഇന്റര്‍വ്യൂസമയത്ത് സ്ഥലത്തെത്തിയ സി ഐ, ഷാഹിന തീവ്രവാദിയാണെന്ന് സംശയിക്കുന്നതായി പറഞ്ഞിരുന്നു. ഇപ്പോള്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നു.

ഇന്ത്യയിലെ മീഡിയ ആക്ടിവിസത്തിന്റെ ചരിത്രത്തില്‍ സ്‌ഫോടനം സൃഷ്ടിച്ച മാധ്യമമാണ് 'തെഹല്‍ക'. സുപ്രീം കോടതി ന്യായാധിപര്‍ മുതല്‍ കേന്ദ്രമന്ത്രിമാര്‍ വരെയുള്ള വന്‍സ്രാവുകളുടെ രഹസ്യം ചോര്‍ത്തിയപ്പോഴൊന്നുമുണ്ടാകാത്ത അനുഭവംഅവര്‍ക്ക് കര്‍ണാടക പൊലീസില്‍ നിന്നുണ്ടായി എന്ന് പറഞ്ഞാല്‍ ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങള്‍ക്കൊക്കെ മേലെയാണ് പൊലീസും ഇന്റലിജന്‍സും എന്നല്ലേ അര്‍ഥം?

'രാജ്യസുരക്ഷ'യെക്കുറിച്ച അനാവശ്യ ആധികള്‍ അടുത്തിടെ ശക്തിപ്പെട്ടിട്ടുണ്ട്. പൗരാവകാശങ്ങള്‍ ലംഘിക്കാനുള്ള ലൈസന്‍സായി സുരക്ഷയെക്കുറിച്ചുള്ള ഭയപ്പെടുത്തല്‍ മാറിയിരിക്കുന്നു. അമേരിക്കയിലും ബ്രിട്ടനിലും ആസ്‌ട്രേലിയയിലും ഉടുതുണി അഴിച്ചുമാറ്റാന്‍ സുരക്ഷാ നിയമങ്ങളാണ് പ്രയോഗിക്കുന്നത്. മാധ്യമ ആവിഷ്‌കാര സ്വാതന്ത്ര്യവും ഇപ്പോള്‍ ഇതാ സുരക്ഷാ നടപടിയുടെ മറവില്‍ കൈയേറ്റം ചെയ്യപ്പെട്ടിരിക്കുന്നു. കശ്മീരിലെ പ്രത്യേക സൈനികനിയമം പിന്‍വലിക്കാതിരിക്കാന്‍ പ്രതിരോധമന്ത്രി ഉന്നയിച്ച കാരണം അത് സൈന്യത്തിന്റെ ആത്മവീര്യം കെടുത്തും എന്നതായിരുന്നുവല്ലോ.

വെറും മാധ്യമപ്രവര്‍ത്തക എന്ന മേല്‍വിലാസമാണ് ഷാഹിനക്കെതിരെ കേസെടുക്കാനുള്ള പ്രേരണ എന്ന് കരുതാനാവില്ല. മഅ്ദനി അറസ്റ്റ് ഉള്‍പ്പെടെ അടുത്ത കാലത്തായി കര്‍ണാടക പൊലീസിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നവര്‍ക്ക് അങ്ങനെ വിശ്വസിക്കാനാവില്ല. ഷാഹിന എന്ന പേരിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന മതവും അവര്‍ സംശയിക്കപ്പെടുന്നതിനു മതിയായ കാരണമാണ്. ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയിലുള്ള ഷാഹിനയുടെ ഉദ്ദേശ്യശുദ്ധിയെ റദ്ദാക്കുന്നതാണ് ആ പേര്‍. ഷാഹിന ഒരുപക്ഷേ, ശ്യാമള ആയിരുന്നെങ്കില്‍ ഐ പി സി 506ല്‍ നിന്ന് രക്ഷപ്പെട്ടേനെ! ഇനി, ഷാഹിന തന്നെ മഅ്ദനിക്ക് പകരം വല്ല മാവോവാദിയുടെ കേസിലായിരുന്നു ഇടപെട്ടതെങ്കിലും തീവ്രവാദിയായി സംശയിക്കപ്പെടുമെന്നു കരുതാന്‍ ന്യായം കാണുന്നില്ല.

മത ചിഹ്‌നങ്ങളെല്ലാം ഊരിമാറ്റിയ ഷാഹിനക്ക് ഇത് പുതിയ അനുഭവമല്ല. ന്യൂസ് ഡെസ്‌കിലും എയര്‍പോര്‍ട്ടിലും തന്റെ പേര്‍ ഒഴിവാക്കാനാകാത്ത ഭാരമായി മാറിയെന്നു മുമ്പ് അവര്‍ എഴുതിയിട്ടുണ്ട്. ശബാന ആസ്മിക്കും സല്‍മാന്‍ ഖാനും മുംബൈയില്‍ ഫ്‌ളാറ്റ് നിഷേധിക്കപ്പെടാനുണ്ടായ കാരണം തങ്ങളുടെ പേരിന്റെ ഭാരം തന്നെയായിരുന്നല്ലോ. പര്‍ദയിട്ട ഒരു ഷാഹിനയായിരുന്നു തെഹല്‍ക റിപ്പോര്‍ട്ടറായി ചെന്നിരുന്നതെങ്കില്‍ എന്ന് വെറുതെ സങ്കല്‍പിച്ചു നോക്കൂ. കര്‍ണാടക പൊലീസിനു അവരെ ഭീകരവാദ വിരുദ്ധ സ്‌ക്വാഡിനു കൈമാറാന്‍ ഒരു ചോദ്യം ചെയ്യലിന്റെ കൂടി ആവശ്യമുണ്ടാകുമായിരുന്നില്ല!

കടപ്പാട്:മുജീബുറഹ്മാന്‍ കിനാലൂര്‍

1 comment:

  1. THOSE WHO SUFFER FROM COLOR BLINDNESS CAN'T READ THE TEXT.PLS CHANGE THE TEXT COLOR...SHUKKOOR..

    ReplyDelete